Friday, 30 December 2011

ആഘോഷം




മഞ്ഞ നിറമുള്ള വെളിച്ചത്തില്‍
വിരുന്നകാരാകെ മഞ്ഞച്ചിരുന്നു
അവരുടെ കണ്ണുകളും വിരലുകളും
മഞ്ഞ ബാധിച്ചു വിളര്‍ത്തു പോയിരുന്നു
കുടിച്ചു ലക്ക് കെട്ട ഒരാള്‍ ഗായകനായി മാറി
അയ്യാളുടെ സംഗീതം അസംബന്ധമാവാതിരിക്കാന്‍
മറ്റു കുടിയന്മാര്‍ നര്‍ത്തകരായും മാറി
ചമയക്കൂട്ടില്‍ പൊതിഞ്ഞ പീഡിത മുഖങ്ങളില്‍
കൃത്രിമ ചിരിയുടെ വശ്യതയില്ലായ്മ
എങ്കിലും മഞ്ഞ വെളിച്ചത്തില്‍
അവര്‍ മദാലസകള്‍ ആയിരുന്നു
വിരുന്നിനെത്തിയവര്‍ പിരിഞ്ഞു തുടങ്ങി
അവസാനം മഞ്ഞവെളിച്ചവും
 അയാളും മാത്രം ബാക്കിയായി
ആഘോഷം അയാള്‍ ഒരുക്കിയതായിരുന്നു
ഭാര്യ അയാളെയും അയാള്‍ ഭാര്യയേയും
വേണ്ടാന്നു വെച്ചതിനു ..................

പരിണാമം




ഞാന്‍ ആള്‍പ്പാര്‍പ്പില്ലാത്ത  ഒരു വീടായിരുന്നു
എന്റെ ജാലകങ്ങളിലും ഉമ്മറത്തും
ദൌര്‍ഭാഗ്യത്തിന്റെ കാട്ടു ചെടികള്‍
പടര്‍ന്നു കയറി കിടന്നിരുന്നു

എന്റെ പ്രതീക്ഷകള്‍ പോലെ
അതില്‍ നിറയെ കടുത്ത നിറമുള്ള
കാട്ടു പൂക്കള്‍ വിരിയുകയും
കൊഴിഞ്ഞു പോവുകയും ചെയ്തിരുന്നു

വെള്ള പൂശിയ എന്റെ ചവിട്ടു പടികള്‍ക്കു മീതെ
നിര്‍ഭാഗ്യത്തിന്റെ കറുപ്പ് ചായം പടര്‍ന്നിരുന്നു
പ്രകാശമെത്താത്ത അകത്തളങ്ങളില്‍
ഭൂത കാലം മാറാല പിടിച്ചു കിടന്നിരുന്നു

എപ്പോഴോ ഒരു തോട്ടക്കാരനായി നീ അതുവഴി വന്നു
എന്നിലെ കാട്ടു പടര്‍പ്പുകള്‍ വെട്ടി നീക്കി
ചുമരുകള്‍ക്കു പ്രണയത്തിന്റെ ചായം പൂശി
തൊടിയിലും മുറ്റത്തും മുന്തിരിയും ഞാവലും നട്ടു

ഞാനിപ്പോള്‍ ഒരു കൊട്ടാരമാണ്
വിശാലമായ എന്റെ പൂമുഖത്ത്
ആശ്വാസത്തിന്റെ ആട്ടു കട്ടിലായി
സാന്ത്വനത്തിന്റെ ഇളം കാറ്റായി നീയുമുണ്ട്

Tuesday, 20 December 2011

സമ്മാനം





നീല സാഗര നയനങ്ങള്‍ ചിമ്മവേ
നീളെ പെയ്യുന്നു പ്രണയത്തിന്‍ പൂമഴ
രാഗ മധുരമാം അധരങ്ങള്‍ കാണവേ
ആര്‍ദ്രമാകുന്നെന്‍ മാനസ സ്വപ്‌നങ്ങള്‍

സന്ധ്യ ചാഞ്ഞിടും പോലെയാ പൂങ്കവിള്‍
മെല്ലെ മെല്ലെ തുടുക്കുന്നത് കാണ്‍കെ
ലോല മേഘമായ് മാറുന്നു എന്നിലെന്‍
വിവശ കാമുക സങ്കല്‍പ്പ ചിന്തകള്‍

നിന്റെ കണ്ണിലെ പ്രണയത്തിന്‍ പവിഴവും
മധുരമൂറുന്ന ചുംബനക്കനികളും
എന്നുമെന്നും എനിക്കുള്ളതെന്ന് ഞാന്‍
എത്ര വൈകി തിരിച്ച്‌ അറിഞ്ഞിടുവാന്‍

നിദ്രയെത്താത്ത രാവതിലാകവേ
ചകിത ചിത്തനായ് നീറിപ്പുകഞ്ഞു ഞാന്‍
എന്റെയോമന തന്‍ സ്നേഹ വായ്പ്പിനു
എന്ത് സമ്മാനമേകുമെന്നു ഓര്‍ക്കവേ

ഇല്ല വന്നില്ല ചിത്തത്തിലോന്നുമേ
തെല്ലു ചേരുന്ന മോഹന ശില്പങ്ങള്‍
പിന്നെയെന്തു ഞാന്‍ നല്‍കിടും കണ്മണീ
എന്നെയോര്‍ക്കുവാന്‍ സ്നേഹോപഹാരമായ്

ഒന്നും ഏകിയില്ലെന്നാകിലും നിന്നിലെന്‍
ഓര്‍മ്മകള്‍ പൂത്തുലഞ്ഞിടുമെങ്കിലും  
ഒട്ടു നാളായി കൊതിക്കുന്നിതെന്‍ മനം
എന്‍ പ്രിയയ്ക്കൊരു സമ്മാനമേകുവാന്‍

ഉഴറി ഒട്ടേറെ അലഞ്ഞതിന്‍ ഒടുവിലെന്‍
ചകിത ചിന്ത തിരിച്ചറിഞ്ഞിടുന്നു
ഒന്നുമേയില്ല പകരമാസ്നേഹത്തിന്‍
മുന്നില്‍ വയ്ക്കുവാന്‍ സമ്മാന മായിതാ  
         


Monday, 31 October 2011

ചില കേട്ടറിവുകള്‍



പ്രണയിനികള്‍ ഹൃദയത്തില്‍ വീഞ്ഞും 
അധരങ്ങളില്‍ മുന്തിരി നീരും സൂക്ഷിക്കുന്നു 
അവരുടെ കണ്ണുകള്‍ നിഗൂഡമായ 
സ്വപ്നങ്ങളിലേയ്ക്കുള്ള തുരങ്കങ്ങള്‍ ആണ്
അതുവഴി ഋതു ഭേദങ്ങള്‍ അറിയാതെ
യാത്ര ചെയ്തവരത്രെ കാമുകന്മാര്‍ ....

പ്രണയിനികള്‍ മൊഴികളില്‍ സ്നേഹവും
ചലനങ്ങളില്‍ മഴവില്ലും തീര്‍ക്കുന്നു
അവരുടെ ശിരോ വസ്ത്രങ്ങള്‍ക്ക് താഴെ
കുടമുല്ലയും പനിനീര്‍ പൂക്കളും സുഗന്ധം നിറയ്ക്കുന്നു
അതില്‍ മുങ്ങി മയങ്ങി
നിദ്ര നഷടപെട്ടവരത്രേ കാമുകന്മാര്‍.....

പ്രണയിനികളുടെ സ്വപ്‌നങ്ങള്‍ സ്വര്‍ണ ഖനികളും
നെടുവീര്‍പ്പുകള്‍ മരുഭൂവിലെ ശീത കാറ്റും ആണ്
അവരുടെ നിശബ്ദതയില്‍ പോലും
ഹൃദ്യമായൊരു കവിത വിരിയുന്നു
അതിന്റെ വൃത്തവും അതിന്നറ്റവും
തേടി നടന്നവരത്രേ കാമുകന്മാര്‍.....

പ്രണയിനികള്‍ സ്നേഹത്തില്‍ ആകാശവും
കാമത്തില്‍ അലയാഴിയുമാണ്
അവരുടെ നീളന്‍ പാവാടയുടെ അലുക്കുകള്‍
മൂര്‍ച്ചയുള്ള മോഹങ്ങളാല്‍ തീര്‍ത്തിരിക്കുന്നു
അത് കൊണ്ട് ഹൃദയം മുറിഞ്ഞു
വേദനിച്ചു ചിരിച്ചവരത്രേ കാമുകന്‍മാര്‍

Monday, 24 October 2011

മോഹഭംഗങ്ങള്‍



പറയുവാനാവാതെ
പകരുവാനാവാതെ
ഒരു വാത്സല്യ കടല്‍
ഉള്ളില്‍ ഇരമ്പിയപ്പോഴാണ്
ഒരു മകളുണ്ടായിരുന്നെന്കിലെന്നു
അവള്‍ക്കു തോന്നിയത്‌......

ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതയിലേയ്ക്കു
എകാന്തതയിലെയ്ക്ക്...
ഇരുളിലേയ്ക്കു ...
കുഞ്ഞുപുഞ്ചിരിയുടെ വെളിച്ചവുമായി
മകള്‍ കടന്നു വരുന്നത്
അവള്‍ കിനാവ് കണ്ടു തുടങ്ങിയത് .....

പക്ഷേ അപ്പോഴേയ്ക്കും
പടി ഇറങ്ങി പോവുന്ന യൌവ്വനം
തന്റെ ശരീരത്തിലെ
കാണാ കാഴ്ചകളുടെ ലോകം മറയ്ക്കുന്നതും,
നഷ്ടപ്പെടാത്ത വിശുദ്ധികള്‍
പരിഹസിച്ചു ചിരിക്കുന്നതും
അവള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു ....

അലയടിച്ച കണ്ണീര്‍ പ്രവാഹത്തെ
കരളില്‍ ഒതുക്കി
മകളെന്ന മോഹത്തെ
മനസ്സില്‍ അടക്കി
ഉറങ്ങാന്‍ കിടക്കുമ്പോള്‍
നഷ്ടബോധതിന്നിപ്പുറം
ഉയരുന്ന തേങ്ങല്‍ മാത്രം
അവള്‍ക്ക്‌ അടക്കുവാനായില്ല ....

അന്ന് രാവില്‍...
അവള്‍ കണ്ട കിനാവില്‍
അവള്‍ അമ്മ ആയിരുന്നു
ലോകത്തിന്റെ അമ്മ
സകലതിന്റെയും അമ്മ .....

Thursday, 13 October 2011

പ്രണയിനി അറിയുവാന്‍...

.........

കാഞ്ചന ചാരുതേ നിറദീപ തെളിമയില്‍
കനവില്‍ നിറയുന്ന ചേലൊത്ത കണ്മണീ
കരിമിഴി കടക്കണ്ണില്‍ മയങ്ങും മോഹത്തിന്‍
കാഞ്ചന ചൂണ്ടയില്‍ കൊരുത്തതെന്‍ ഹൃദയം..........

കസ്തൂരി മണമോലും കാര്‍കൂന്തല്‍ സമൃദ്ധിയില്‍
കാര്‍ത്തിക വിളക്ക് പോല്‍ തെളിയുന്നു നിന്നാസ്യം
കണ്ണില്‍ വിളക്കുള്ള എന്‍ കസ്തൂരിമാനിനെ
കണ്പാര്‍ക്കുവാനായി കാത്തിരിപ്പാണ് ഞാന്‍

പ്രിയതമേ നിന്നെ പിരിഞ്ഞൊരുനേരമെന്‍
പ്രാണന്റെ ചക്രം നിലയ്ക്കുന്നതു പോലെ
പ്രണയത്തിന്‍ എരിതീയില്‍ വേവുന്ന ഹൃദയത്തില്‍
പ്രാര്‍ത്ഥന തന്‍ നാദം തേന്മഴ തൂവുന്നു .......

ഇന്നീ വനികയില്‍ കല്‍ വിളക്കിന്‍ ചാരെ
ഇന്ദുമുഖീ നിന്നെ കാത്തിരിപ്പാണ് ഞാന്‍
ഇനിയെത്ര നിമിഷങ്ങള്‍ സമാഗമ വേളയ്ക്കായ്
ഇല്ലെന്നില്‍ അല്‍പ്പം ക്ഷമഎന്റെ ശാരികേ

അഴകേ നിനക്കായി പ്രണയത്തിന്‍ പവിഴങ്ങള്‍
ആയിരം സൂക്ഷിക്കും ആഴിയാണിന്നു ഞാന്‍
അലകളിലോരായിരം പ്രണയ സന്ദേശങ്ങള്‍
ആവേശപൂര്‍വ്വം നിനക്കായി കുറിപ്പു ഞാന്‍

വിണ്ണിനെ വെന്‍ കടലാക്കുന്ന അമ്പിളി
വന്നെത്തി നോക്കവേ ഉഴരുന്നോരാഴി പോല്‍
വാര്തിന്കളെ നിന്‍ മുഖമൊന്നു വാടിയാല്‍
വ്യകുലമാകുന്നു വെറുതെയെന്‍ മാനസം

ചുണ്ടിലെ പൂന്തേന്‍ ചിരിയുമായോമാലാള്‍
ചാരത് വന്നങ്ങു ചേര്‍ന്ന് നിന്നീടവേ
ചാരുതയാര്‍ന്നോരായിരം മഴവില്ല്
ചന്ദ്രികേ എന്നില്‍ തെളിയുന്നത് പോലെ

വരികൊരു ശലഭമായ് നീയെന്റെ മാനസ
വനികയില്‍ തീര്‍ത്തൊരു പൂന്തേന്‍ വിരുന്നിനായ്
വര്‍ണ്ണ സ്വപ്നങ്ങളാല്‍ കൊരുത്തൊരു പൂമാല
വാസന്തമേ നിന്നെ ചാര്‍ത്തിചിടട്ടെ ഞാന്‍

എന്നോമാലാളുടെ സീമന്ത രേഖയില്‍
എന്ന് ഞാന്‍ ചാര്‍തിക്കും എന്‍ സ്നേഹ കുംകുമം
എന്ന് നീയണിയുമീ വരണമാല്യം പ്രിയേ
എന്നാണ് ച്ചുറ്റുകീ സ്നേഹത്തിന്‍ പുടവ നീ

നിനക്കായി ഞാനെന്റെ പ്രാണന്‍ സമര്‍പ്പിക്കാം
നിര്മാലമായോരെന്‍ സ്നേഹം സമര്‍പ്പിക്കാം
നന്ദിയ്യായ് എകുമോ എന്‍ പ്രിയ ഗായികേ
നിന്‍ പ്രേമ വനിയിലെ പൂവുകളായിരം

Tuesday, 4 October 2011

യാത്ര മൊഴി ....


നിന്നോട് യാത്ര പറയുമ്പോള്‍
എന്ത് കൊണ്ടാണെന്ന് അറിയില്ല
എന്റെ കണ്ണുകള്‍ ചുവക്കുകയും
മേല്ച്ചുണ്ടുകള്‍ക്ക് മീതെ
വിയര്‍പ്പു മണികള്‍
പൊടിയുകയും ചെയ്യുമായിരുന്നു
പറയുവാനാവാത്ത വിധം ഒരു യാത്രാമൊഴി
എന്റെ തൊണ്ടയെ ചുട്ടു പൊള്ളിക്കുമായിരുന്നു
എനിക്ക് നേരെ വീശുന്ന കൈകള്‍ക്ക് പിന്നില്‍
നീര്‍ത്തുള്ളികള്‍ ഉരുണ്ടു കൂടിയ
നിന്റെ മിഴിയിണകള്‍ .......
പിന്‍ വിളിക്കോ മോഹങ്ങള്‍ക്കോ
തടഞ്ഞു നിര്‍ത്താനാവാത്ത
അനിവാര്യത ഉള്‍ക്കൊണ്ട്
ഹൃദയത്തില്‍ ഒരു
പെരുമഴ ഒളിപ്പിച്ചു വെച്ച്
ഞാന്‍ തിരികെ നിനക്ക് നേരെ കൈകള്‍
വീശും....
വീണ്ടും എന്നെന്കിലുമെന്ന പ്രത്യാശയോടെ ....