Thursday, 21 August 2014

നീ 

നാമൊരുമിച്ചുണ്ടായിരുന്ന 
ആ ദിവസത്തെ 
കറുത്ത ദിനമെന്നല്ലാതെ 
വേറെന്തു വിളിക്കും 
അന്നായിരുന്നല്ലോ
എന്റെ കണ്ണിലെ
തിരി നാളമണഞ്ഞതും
നീ എന്റെ
യജമാനനായതും
ഞാനിന്ന്
ദിക്കുകൾ നഷ്ടമായ
യാത്രികനെപ്പോലാണ്
നേര് രേഖ പോലെ
എനിക്ക് മുന്നിൽ
കിടന്നിരുന്ന
വഴികളെല്ലാം
ഏതോ പ്രളയം ഒഴുക്കി
കളഞ്ഞിരിക്കുന്നു
വഴിയറിയാതെ ഭീതിയുടെ
കടല്ക്കരയിലിരുന്നു
ഞാൻ നിന്നെ വിളിച്ച്
വൃഥാ അലമുറയിടുന്നു
അവയാകട്ടെ
തിരമാലകൾ കണക്ക്
നിന്റെ അവഗണനയുടെ
കൽക്കെട്ടുകളിൽ തട്ടി
തിരിച്ചു പോന്നു
പിന്നീടെപ്പോഴോ
നിനക്കുണ്ടായ
കാല ദോഷങ്ങൾക്ക്
എന്റെ പേര് നല്കി
നീ എന്നെ അവഗണനയുടെ
മുള്ള് വേലിക്കുള്ളിലാക്കി
നീ അറിയുന്നുണ്ടോ
എന്നിലൊരു വേദന
മേഘമല തീർത്തിരിക്കുന്നത്
അതിന്റെ കഠിനത
നിന്നിലെ ഇനിയുള്ള
സൂര്യോദയങ്ങൾക്ക്
തടസ്സമാവാതെ
ഇരിക്കട്ടെ ...
ഇനിയും നിന്റെ
ആകാശത്ത്
പ്രണയ നക്ഷത്രങ്ങൾ
തിളങ്ങി തന്നെ
നില്ക്കട്ടെ ....

Thursday, 6 March 2014

നീ എനിക്ക് മനോഹരമായ 
ഒരു പ്രണയവും 
തീവ്രമായ വിരഹവും 
സമ്മാനിച്ചു 
നമ്മുടെ പ്രണയ കാലത്ത് 
പൂത്തുലഞ്ഞ വസന്തങ്ങൾ 
വിരഹത്തിന്റെ 
വേനലിൽ കരിഞ്ഞു പോയി 
എങ്കിലും 
അവഗണനയുടെ 
മുള്ള് വേലിക്കിപ്പുറം
ഓർമ്മയുടെ നേർത്ത
കൈത്തിരിയുമായി
ഞാൻ നിന്നെ
സ്നേഹിച്ചു
കൊണ്ടേയിരുന്നു
ഒരിക്കൽ നീ
എന്റെ പ്രണയത്തിനെ
തിരിച്ചറിയുമെന്ന
വ്യാമോഹവുമായി
നീ കീറിക്കളയും വരെ
എന്റെ ജീവിത താളിൽ
നിന്റെ ചിത്രം വരച്ചും
നിനക്കായി
കവിതകൽ രചിച്ചും
അവസ്ഥകൾ 

ഒരു മേഘം പെയ്തു 
തിമിർക്കുമ്പോഴും 
ഒരു ദാഹമെന്നിൽ 
എരിഞ്ഞ് നില്പ്പൂ 

മോക്ഷത്തിന്നായിരം
പടികൾ കടന്നിട്ടും
അഹല്യയൊന്നെന്നിൽ
കാത്തിരിപ്പൂ

ഓർമ്മകൾ ആയിരം
കീറി മുറിച്ചിട്ടും
തീക്കനലായൊന്നു
കാക്കുന്നു ഞാൻ
അയാൾ പറഞ്ഞു
ജര ബാധിച്ചും 
നര പടര്ന്നും
ജീവിതത്തിന്റെ 
നാൽക്കവലകളിൽ
കൂനി ക്കൂടി 
ഇരുപ്പാണ് 
ഒരു വഷളൻ
പ്രണയം

അവൾ പറഞ്ഞു
നരയും ജരയും
പടര്ന്നിട്ടും
തൊലിയി
ചുളിവുകൾ
വന്നിട്ടും
മനസ്സിന്റെ
അകത്തളങ്ങളിൽ
നടുവും നൂര്ത്തു
നില്പ്പാണ്‌
ഒരു മധുര
പ്രണയം

Tuesday, 24 December 2013


ബന്ധങ്ങൾ ഊഷ്മളമായി കൊണ്ട് പോകുമ്പോഴും അതിന്റെ ബന്ധനത്തിൽ പെടാതിരിക്കുന്നവർ ഭാഗ്യവാന്മാർ ..ഒരു ബന്ധത്തിലും അധീശത്വം കാണിക്കാതെ വിധേയത്വം സൂക്ഷിക്കുന്നവർ പലപ്പോഴും വേദനിക്കേണ്ടി വരുന്നു.  സ്വന്തമെന്നു കരുതി നെഞ്ചോടു ചേർക്കുന്നവർ പോലും വിഷപ്പല്ലുകൾ ആഴ്ത്തി കഴിഞ്ഞേ ഇക്കൂട്ടര് വിവരം അറിയൂ ..
ശ്രീ കുരീപ്പുഴ ശ്രീ കുമാറിന്റെ വാക്കുകൾ  എത്ര അർത്ഥ  പൂർണ്ണം ആണ്
വായിച്ചു നോക്കൂ



ഖേദപൂര്‍വ്വം (കുരീപ്പുഴ ശ്രീകുമാര്‍)


കപട സ്നേഹിതാ നിന്നോടു ജീവിത
വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍
തെരുവില്‍ വെച്ചു നീ കാണുമ്പോഴൊക്കെയും
കുശലമെയ്യുന്നു
മുന്‍വരിപല്ലിനാല്‍ ചിരി വിരിക്കുന്നു
കീശയില്‍ കൈയിട്ടു-
കുരുതിചെയ്യുവാനായുധം തേടുന്നു
പല നിറങ്ങളില്‍ നിന്‍റെ മുഖം മൂടി
പല നിലങ്ങളില്‍ നിന്‍ ഞെരിഞ്ഞില്‍ കൃഷി
മധുമാകര്‍ഷകം മന്ദഹാസവും
കരുണ മൂടിയ കണ്‍കെട്ടുവിദ്യയും
സുഗദമാത്മപ്രകാശനം നാടക-
ക്കളരി തോല്‍ക്കുന്ന ഭാഷയും ഭാവവും
കപട സ്നേഹിതാ നിന്നോടു വാസ്തവ-
കവിത ചൊല്ലി പരാജയപ്പെട്ടു ഞാന്‍

ഒരു മുഖം മാത്രമുള്ള ഞാനും,നൂറു-
മുഖപടങ്ങള്‍ തന്‍ ജന്‍മിയാം നീയുമായ്
അകലമേറെയുണ്ടാവശ്യമില്ലെനി-
ക്കഴകു തുന്നിയ നിന്‍പൊള്ളവാക്കുകള്‍
വഴി നമുക്കു രണ്ടോര്‍ക്കുക,ജീവിത-
വ്യഥകള്‍ നീയുമായ് പങ്കുവെക്കില്ലിനി
കപട സ്നേഹിതാ നിന്‍ നാട്യവൈഭവം
കവിത ചൊല്ലി തിരസ്ക്കരിക്കുന്നു ഞാന്‍

Tuesday, 22 October 2013

ദേശാടനം 

ഋതു ഭേദത്തിന്റെ 
ആദ്യ ദിനങ്ങളിൽ ഒന്നിലാണ് 
ദേശാടനത്തെ കുറിച്ച് 
നീ എന്നെ ഓർമ്മപ്പെടുത്തിയത്‌
ഉരുകുന്ന വെയിലും 
അലിയുന്ന മഞ്ഞും കടന്നു 
നിലാവിലൂടെ ഇരുളിലൂടെ 
അകലങ്ങളിലെയ്ക്കുള്ള യാത്ര 
മോഹിപ്പിക്കുന്ന പുതു ദേശവും
പരസ്പമൊരു പുതപ്പായി
നാമുറങ്ങിയ ഇടത്താവളങ്ങളും
പേരറിയാത്ത പഴങ്ങളും
പുതു രുചികളും
നിന്നിൽആവേശം നിറച്ചിരിക്കുന്നു
എന്നാൽ എന്നത്തേയും
പോലെ അല്ല ഞാൻ ഇപ്പോൾ
എന്റെ ദേശാടന
മോഹങ്ങള്ക്ക് മുന്നിൽ
ദുശകുനതിന്റെ കരിമ്പൂച്ചയായി
കാലം എല്പ്പിച്ച ദുർബലതകൾ
എന്റെ ചിറകുകൾ അശക്തമാണ്
എത്ര ദൂരം പറന്നിടുമെന്നു
കണ്ടെത്തുവാൻ
കണക്കു കൂട്ടലുകൾക്ക്
ആവുന്നുമില്ല
എങ്കിലും ദേശാടനം
എന്റെയും മോഹമാണ്
സ്വത്വം 

എന്റെ ഉള്ളിൽ ഒരു പെണ്ണുണ്ട് 
ഞാനും നീയുമല്ലാത്ത
സ്വത്വം എന്ന പേരും 
സത്യമെന്ന നേരുമുള്ള 
സുന്ദരി പെണ്ണ് ...
ഉള്ളിലിരുന്നു അവൾ ചിരിക്കുമ്പോൾ 
എന്റെ കണ്ണുകൾ ചിലപ്പോൾ
കണ്ണീർ പുഴ പോലെ നിന്റെ 
മുന്നിൽ ഒഴുകുകയായിരിക്കും
അവൾ കരഞ്ഞപ്പോഴാവട്ടെ
എനിക്കൊരു ചിരിയുടെ
പടം മുഖത്തിൽ ഒട്ടിച്ചു
വെയ്ക്കേണ്ടി വന്നിട്ടുണ്ടാവാം
അവളിൽ കയ്പ്പ് പോലെ
വെറുപ്പ്‌ നിറയെ..
ഞാൻ നിന്നെ
സ്നേഹം കൊണ്ട്
മൂടിയിട്ടുണ്ടാവാം
അവളിൽ സ്നേഹം
കടലായപ്പോൾ
വെറുപ്പിന്റെ
കറുത്ത മുഖവുമായി
ഞാൻ നിന്നിട്ടുണ്ടാവാം
അവളിൽ കാമം
കത്തി പടർന്നപ്പോൾ
ചുണ്ടിൽ രാമ നാമവുമായി
ഞാനൊരു കളഭ കുറിയുടെ
നിഴലിൽ ഒളിച്ചിരുന്നിട്ടുണ്ടാവാം
എന്നിട്ടും അവൾ
എന്നെ ഞാനാക്കി
നിങ്ങള്ക്ക് മുന്നിൽ
നടത്തിടുന്നെപ്പോഴും
മാനം പോകാതെ
കാത്തിടുന്നെപ്പോഴും
നിന്നിൽ നിന്ന് മുന്നോട്ടു പോകുവാൻ
എനിക്ക് കഴിയില്ല കാരണം
എനിക്ക് പരിചിതമായ വഴി
നിന്റെ കാല്പ്പാടുകൾ ആണല്ലോ
 —
ഇല്ലാത്ത വസന്തങ്ങളെയും 
സര്ഗ്ഗങ്ങളെയും 
സമാധി ഇരുത്തി 
എന്നെ പോകുവാൻ 
അനുവദിക്കുക
വിജനമായ തീരങ്ങളും 
നിര്ജീവമായ ആകാശവുമുള്ള
ഏകാന്തതയുടെ തുരുത്തിലേയ്ക്ക് 
എന്നെ പോകുവാൻ 
അനുവദിക്കുക
ജനിച്ചപ്പോൾ ഞാനും
നിങ്ങളെപ്പോലെ
ഒരു മാലാഖ ആയിരുന്നു
വളർന്നപ്പോൾ
ഒരു പിശാചും
എന്നിൽ വളർന്നു
നന്മ അറിയാത്ത
സർഗാത്മകത ഇല്ലാത്ത
സ്നേഹ ബന്ധങ്ങളെ
തടവറ ആക്കുന്ന
പൈശാചികത
എന്നിൽ നിറഞ്ഞിരിക്കുന്നു
എന്റെ സുഖ ദുഖങ്ങളുടെ
ഉത്തരവാദിത്വം ഏറ്റെടുത്തു
എന്നെ പോകുവാൻ
അനുവദിക്കുക
നിങ്ങളുടെ നിഷ്കളങ്കത
എനിക്ക് കൈ എത്താത്ത
പറുദീസയാണ്
നിങ്ങളുമായി
സംവതിച്ചപ്പോൾ എല്ലാം
അതെന്നെ കൊതിപ്പിച്ചിട്ടുമുണ്ട്
സംതുലിതമല്ലാത്ത
എന്റെ ചിന്തകളിൽ
അതിന്റെ ചിത്രം
പതിഞ്ഞിട്ടുമുണ്ട്
എങ്കിലും
എന്നെ പോകുവാൻ
അനുവദിക്കുക
ഹൃദയമില്ലായ്മയുടെ
ഒരു ഓര്മ്മ ചിത്രമായ്‌
നിങ്ങളെന്നെ
മനസ്സില് സൂക്ഷിക്കുക
എന്നെ പോകുവാൻ
അനുവദിക്കുക
ഏകാന്തതയുടെ
വെളിച്ചത്തിലേയ്ക്കു
ശൂന്യതയുടെ
നിറവിലേയ്ക്ക്
എന്നെ പോകുവാൻ
അനുവദിക്കുക
മകൻ അറിയുവാൻ ...

നീ ഇല്ലാതിരുന്ന ഭൂതകാലം 
ഒരു പഴന്തുണി കെട്ടു പോലെ 
എന്റെ മുന്നില് കിടന്നു 
അതിൽ നിറയെ 
അഴുക്കു പിടിച്ചതും 
ജീർണ്ണിച്ചതുമായ 
ഓർമ്മകൾ ആയിരുനൂ 

നിന്റെ പിറവിക്കു മുൻപ്
ശരത് കാല സൂര്യനെപ്പോലെ
ജീവിതം എനിക്ക് മീതെ
എരിഞ്ഞു നിന്നിരുന്നു...
തീഷ്ണമായ അതിന്റെ
നാള ങ്ങളാൽ
എന്റെ മോഹ വൃക്ഷത്തിലെ
ഇലകൾ വാടി കൊഴിഞ്ഞിരുന്നു..

മിഴിയിൽ കുസൃതിയും
മൊഴിയിൽ സ്നേഹവുമായ്‌
നീ പിറന്നതിനു ശേഷമാണ്
അനാഥമായി കിടന്ന
എന്നിലെ മാതൃത്വത്തിന്
അർത്ഥമുണ്ടായതും
എന്റെ ലോകത്തിനു
അതിരുകളുണ്ടായതും

മഞ്ഞു കാലത്ത്
ഒരു കംബളത്തിന്നുള്ളി
നിന്നെ ചേർത്ത് കിടത്തി
കഥകൾ പറഞ്ഞു
ഉറക്കണമെന്നും
പുലരിയിൽ
ഉണര്ന്നു എണീക്കുന്ന
നിന്റെ കുറുംബിനുമീതെ
വാത്സല്യത്തിന്റെ
പൊന്നുമ്മയായി
നിറയണം എന്നും
കഠിനമായി മോഹിക്കുമ്പോൾ

എന്നോളം വളർന്നു
ഇതൾ കൂടിയൊരു
ചെന്താമര മൊട്ടുപോലെ
മകനേ...നീ എന്നിൽ
നിറഞ്ഞു നില്പ്പൂ
എന്റെ സ്വപ്നങ്ങളിൽ
സുഗന്ധം നിറച്ചും
അനാഥ ലോകത്തെ
സനാഥമാക്കിയും ....
പ്രണയം

പ്രണയം യുദ്ധമാണ് 
ഒരാൾ മറ്റൊരാളെ 
സ്നേഹിച്ച് 
തോല്പ്പിക്കുന്നു
അല്ലെങ്കിൽ 
സ്നേഹിക്കാതെ 
കൊല്ലുന്നു.. 
ഒരിക്കൽ നമ്മളും 
യുദ്ധം ചെയ്തിരുന്നു
അവിടെ എല്ലായ്പ്പോഴും
നീ തോല്ക്കുകയും
ഞാൻ മരിക്കുകയും
ചെയ്യപ്പെട്ടു ...
എങ്ങോട്ടെന്നില്ലാതെ
ഒഴുകിപ്പരന്ന
നമ്മുടെ പ്രണയത്തിനു
ഖരാവസ്ഥ
അപ്രാപ്യമായിരുന്നു
എന്ത് കൊണ്ടോ
ശയ്യാ ഗൃഹത്തിന്
മുന്നിൽ എത്തുമ്പോൾ
നിന്റെ കണ്ണുകളിൽ
എന്നോടുള്ള
ബഹുമാനം
തിളങ്ങിയിരുന്നത്
ഞാൻ തിരിച്ചറിഞ്ഞിരുന്നു
നിരാശ രണ്ടു തുള്ളി
നീർ കണമായ്‌
കാഴ്ച മറക്കുമ്പോൾ
ഞാനും ബഹുമാനിച്ചു
സവിശേഷതകളില്ലാത്ത
എന്റെ സ്വത്വത്തെ ...
സ്ക്കൂൾ പഠന കാലത്തെ എന്റെ അടുത്ത സുഹൃത്തായിരുന്നു ഷൈമ .. 
ചുരുണ്ട മുടിയും വിടർന്ന കണ്ണുകളും ഗോതമ്പിന്റെ നിറവുമുള്ള ഒരു അപൂർവ്വ സുന്ദരി ... പഠിക്കുവാൻ പക്ഷെ അവളത്ര പോരായിരുന്നു ..
അവളുടെ കണ്ണുകളിൽ സ്വപ്‌നങ്ങൾ നിറഞ്ഞു കിടന്നിരുന്നു എങ്കിലും നോട്ട് ബുക്കുകളും ഹോം വർക്ക് ബുക്കും ശൂന്യമായി തന്നെ കിടന്നു. അവളോട്‌ കൂട്ട് കൂടുവാൻ ആണ്‍ കുട്ടികള്ക്കും പെണ് കുട്ടികള്ക്കും ഒരു പോലെ ഉത്സാഹം ആയിരുന്നു .. ഷൈമ പക്ഷെ ആരോടും വലിയ അടുപ്പമൊന്നും കാണിച്ചില്ല . എന്ത് കൊണ്ടോ അവള്ക്കെന്നെ വലിയ കാര്യമായിരുന്നു ..
ഞങ്ങൾ ഒരുമിച്ചു നടക്കുമ്പോൾ അസൂയക്കാർ കൂട്ടുകാര് കളിയാക്കും കാക്കേം കൊക്കും പോണൂന്ന്. അന്നൊക്കെ ഞാൻ ഒരു മാതിരി പാടും ...എന്നുവച്ചാൽ പാട് പെട്ട് ഒന്നോ രണ്ടു വരി മൂളും.. എന്റെ മറ്റു ചങ്ങായിമാരെ അത് ബോറടിപ്പിക്കും എങ്കിലും ഷൈമ എന്റെ ഒരു നല്ല ശ്രോതാവ് ആയിരുന്നു.. സുന്ദരമായ സ്ക്കൂൾ ജീവിതം കഴിഞ്ഞു വര്ഷങ്ങള്ക്ക് ശേഷം ഒരു യാത്രാ മദ്ധ്യേ ഷൈമയെ ഞാൻ വീണ്ടും കണ്ടു ..ഭർത്താവും മകനുമൊത്ത്.. സന്തോഷവതിയായി.. പിരിയുമ്പോൾ ഇത് വരെ എനിക്കൊരു കൂട്ട് ആയില്ലല്ലോ എന്നായിരുന്നു അവളുടെ സങ്കടം .
ഇന്നലെ അപ്രതീക്ഷിതമായി രാജ നഗരിയിലെ തിരകകിനിടയിൽ നിന്ന് ഓടിയിറങ്ങി വന്നു അവളെന്റെ കൈകളിൽ പിടിച്ചു .. ആകെ ചടച്ചു പോയ പോലെ എന്തൊക്കെയോ മാറ്റങ്ങൾ... എന്തേലും ചോദിക്കുന്നതിനു മുൻപ് അവൾ പറഞ്ഞു .. എന്റെ ചേട്ടൻ പോയടീ.. ഐസിൽ വീണ പോലെ ഞാൻ നില്ക്കെ അവളുടെ കണ്ണ് നീർത്തുള്ളികൾ എന്റെ കൈകളെ നയ്ക്കുന്നുണ്ടായിരുന്നു.. ഒന്നും എന്റെ നാവിൽ വന്നില്ല ഒരാശ്വാസ വാക്ക് പോലും ...നിറഞ്ഞു പോയ കണ്ണുകളുടെ അവ്യക്തമായ കാഴ്ചയ്ക്കപ്പുറം കൌമാരം കടക്കാത്ത ഓമനത്തമുള്ള ഒരാണ്‍ കുട്ടി ...ഷൈമയുടെ മകനാണ് ..കണ്ണുകൾ തുടച്ചു അവളെ കൈ പിടിച്ചു നടത്തുന്ന അവനിലാണ് ഇനിയുള്ള അവളുടെ പ്രതീക്ഷകൾ....എന്റെ കുരുത്തം കെട്ട ചിന്തകളിലെയ്ക്ക് ഒരു സങ്കടവും കൂടി നിറച്ചു അവളും മകന് തിരക്കിലേയ്ക്ക് ലയിച്ചു... ഒരിക്കലും അവന്റെ മനസ്സില് നിന്നും അവളെ പടി ഇറക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഞാനും നടന്നു തിരക്കിൽ നിന്നും എന്റെ താവളത്തിലേയ്ക്ക്

Friday, 9 August 2013

നീ അറിയുവാൻ ( മാത്രം) 

നിന്റെ  യാത്രകൾ ആരംഭിച്ചത് 
എന്നിൽ നിന്നായിരുന്നില്ല 
അതൊരിക്കലും എന്നിൽ 
അവസാനിച്ചി രുന്നുമില്ല 
എന്നിട്ടും 
മറ്റൊരാളിലേയ്ക്കുള്ള 
നിന്റെ യാത്രകൾ 
എന്നെ സങ്കടപ്പെടുത്തിയിരുന്നു 
നിന്നെ എതിരേല്ക്കുവാൻ 
എന്നിൽ ഒരായിരാൻ 
കിനാപ്പൂക്കൾ വിരിഞ്ഞു 
നിന്നിരുന്നു ..
എന്നിട്ടും 
എന്നെ വരവേ റ്റിരുന്നത് 
മരവിച്ച 
നിന്റെ മൌനമായിരുന്നു 
കണ്ടു മുട്ടിയപ്പോഴെല്ലാം 
നിന്റെ കണ്ണുകളിൽ 
അവജ്ഞയും 
ചുണ്ടുകളിൽ 
പരിഹാസവും 
ആയിരുന്നു 
എന്നിട്ടും 
ചിറകറ്റ പ്രാവിനെപ്പോൽ 
നിന്റെ കാൽ ച്ചുവട്ടിൽ
പിടയുവാനായിരുന്നു 
എന്റെ മോഹമത്രയും 
എന്റെ ചുംബനങ്ങളുടെയും 
സ്നേഹത്തിന്റെയും 
കണ്ണികൾ അറുത്തു 
അകലങ്ങളിലേയ്ക്കു 
നീ പോയപ്പോഴെല്ലാം 
കാലവും സ്ഥലവും 
മറന്നു ഞാൻ 
കാത്തിരിക്കുന്നു 
അനന്തമായ് 
മുഗ്ദ്ധമൊരു  തുള്ളി 
തീർത്ഥ ജലം പോലെ 
നീ എന്റെ നിറുകയിൽ 
കുളിരായ് 
നിറയുന്നത് 


Thursday, 16 May 2013

ആരാണ് പ്രിയ(നല്ലാത്തവ)ൻ 

ഏറെ അടുത്തിട്ടും 
ഏറെ അറിഞ്ഞിട്ടും 
നിഴൽ പോലെ എന്നും 
കൂടെ നടന്നിട്ടും 
ഒരു പാട് സ്നേഹത്തെ
ഉള്ളിൽ നിറച്ചിട്ടും 
ഒരു മാത്ര പോലും 
അകലാതിരുന്നിട്ടും 
ഒരു വിരൽ തുമ്പിനെ
പോലും തൊടാതെ 
എന്നുമെൻ കൂട്ടായി 
താങ്ങായി തണലായി 
എന്നോടൊപ്പം നിന്ന 
സ്നേഹിതനോ.. ???
കാണുന്ന മാത്രയിൽ 
വിളറി ചിരിച്ച് ഏറെ 
സ്നേഹം വിളമ്പിയും 
കാമം തുളുമ്പിയും 
കണ്ടു പിരിയുന്ന മാത്രയിൽ 
തന്നെയാ ഓർമ തൻ 
ചെപ്പിനെ ദൂരെ എറിഞ്ഞിട്ടു
പടമൂരി എത്തുന്ന 
ഉരഗത്തെ പോലെ 
വീണ്ടും അണയുന്ന 
കള്ളത്തരങ്ങൾ തൻ 
രജകുമാരനായ്
എന്നോടൊപ്പമുള്ള നീയോ...???

Tuesday, 7 May 2013

യാത്രയ്ക്കിടയിൽ... 

മോഹ  വൃക്ഷത്തെ പോലുമെരിക്കുന്ന 
വെറി പിടിച്ചൊരു മീന വെയിലത്ത് 
കൊടിയ ദാഹത്താൽ ആകെ വലഞ്ഞൊരു 
പഥിക ഞാനൊരു തണല് തിരയവേ 
ശോണ രേണുക്കൾ ശ്വേത കണങ്ങളായ് 
ഒഴുകിയെത്തിയെൻ കാഴ്ച മറയ്ക്കുന്നു ...
കാറ്റ് പോലും കടക്കാൻ മടിക്കുമീ 
തീഷ്ണ വേനലിൻ പടികളിൽ ഇരുന്നു ഞാൻ 
വരളും നാവു നനയ്ക്കുവാനായൊരു 
ഉറവയെന്നുടെ വായിൽ തിരയവേ 
പരിഹസിക്കുന്നു പറവകൾ പോലുമീ 
ബോധമില്ലാത്തതാം മൂഡ സഞ്ചാരിയെ 
എന്റെ പ്രത്യാശ തന്നുടെ വന്മരം 
കടപുഴകുമീ വേളയിൽ പോലും ഞാൻ..
കാതു കൂർപ്പിച്ചു കാത്തിരിക്കുന്നൊരു 
സഹ പഥികന്റെ പദ നിസ്വനത്തിനായ് ...



ദീപാമോഹൻ  വൈക്കം 

Friday, 12 April 2013

അടിമ 

----------------------------------------------------------------------------
അടിമ ചന്തയിലെ 
എന്നത്തേയും ഏറ്റവും 
കുറഞ്ഞ വില എന്റേതായിരുന്നു ... 
യജമാനന്മാരുടെ കണ്ണുകൾ 
എന്നിൽ അധികനേരം 
ഉടക്കി നിന്നിരുന്നില്ല 
മണ്‍ പലക  പോലുള്ള എന്റെ ഉടലും 
എണ്ണി എടുക്കാവുന്ന അസ്ഥികളും 
യജമാനന്മാരെ മുഷിപ്പിച്ചു കൊണ്ടിരുന്നു 
ചന്തയുടെ ജീർണ്ണിച്ച മൂലയിൽ 
എല്ലാ ദിവസവും 
അടിമ ചരക്കായി ഞാനുണ്ടായിരുന്നു 
ചന്തയുടെ പകലിരവുകളിൽ 
എന്റെ വേരുകൾ 
പടർന്നു തുടങ്ങിയിരുന്നു 
അസ്ഥി തുളയ്ക്കുന്ന തണുപ്പിൽ 
ഒരു യജമാനന്റെ 
ക്രൂരതയുടെ പുതപ്പു ഞാൻ സ്വപ്നം കണ്ടു 
കുതിരപ്പുറത്ത്‌  എത്തുന്ന യജമാനർക്ക് മുന്നിൽ 
ദൈന്യത നിറഞ്ഞ നോട്ടമായി എന്റെ 
ആത്മഗതങ്ങൾ  പടർന്നു കിടന്നു 
ഒടുവിലൊരു ദിനം 
ഒരു തുള്ളി ജലം 
എന്റെ ശിരസ്സിലും വീണു 
അടിമകൾക്കുള്ള 
ചങ്ങല പൂട്ടുമായി 
ആരോ എന്നെ വിളിക്കുന്നു 
എന്റെ യജമാനനൻ 
സ്നേഹ ശൂന്യനെങ്കിലും 
സുന്ദരനായിരുന്നു ... 
അയാളുടെ വെളുത്ത തൊലിയും 
മനസ്സും തമ്മിൽ 
ഒരിക്കലും സാമ്യപ്പെട്ടിരുന്നില്ല 
അയാളുടെ വന്യത എനിക്ക് 
സ്നേഹത്തിന്റെ തീരാത്ത 
നിധി കുംഭങ്ങൾ ആയിരുന്നു 
ഒരു ദശാബ്ദമായി 
വിധേയത്വത്തിന്റെ നിറ  കുടവുമായി 
യജമാനനെ സേവിക്കുന്നു 
വായില്ലാതെ 
നാവില്ലാതെ 
കൈകാലുകൾ മാത്രമുള്ള അടിമയായി 
-------------------------------------------------------------------------------

ദീപ വൈക്കം 

Monday, 8 April 2013

എനിക്കിഷ്ടം നിന്റെ കണ്ണുകളാണ് 

---------------------------------------------------
നിന്റെകണ്ണുകളാണ് 
എനിക്കിഷ്ടം .... 
അഗാധ നീലിമയുള്ള 
നോക്കുന്നവനെ ക്ഷണിക്കുന്ന 
സ്വപ്നം മയങ്ങുന്ന ,
പ്രണയ വിരഹങ്ങൾ ഇഴ ചേർന്ന് 
ഇന്ദ്രജാലം തീർക്കുന്ന ,
ആർദ്ര സ്നേഹമുറയുന്ന ,
കോപ തീക്കാറ്റ്  മദിക്കുന്ന 
ഒരു പുണരലിൽ 
സുഖദമാം കാമം 
നുരയിട്ട്‌ പൊന്തുന്ന ,
ഒന്ന് പിണങ്ങിയാൽ 
ദുഃഖ വർഷം 
പെയ്തു തിമിർക്കുന്ന 
ചിരി ഒളിപ്പിച്ച 
കഥ പറയുന്ന 

നിന്റെകണ്ണുകളാണ് 
എനിക്കിഷ്ടം .... 
---------------------------------------------------

ദീപ വൈക്കം 











Monday, 4 February 2013


ഭ്രാന്തിന്റെ അടയാളങ്ങള്‍ 


കണ്ണിലൊരു കനലിന്റെ ചോപ്പ് പടരുമ്പോള്‍
ചിന്തയിലൊരു കുടം നീരതുറയുമ്പോള്‍
വാക്കുകളെ ആരോ വരിഞ്ഞു മുറുക്കുമ്പോള്‍
മൗനമൊരു വിഷാദ കുടയായ് വിടരുമ്പോള്‍
എങ്ങോ മറയുന്ന ബോധ നിലാവിന്റെ
പിന്നാലെ എത്തുവാന്‍ വയ്യാതെ ആവുമ്പോള്‍
പൊടുന്നനെ വീണു മരിക്കുന്ന ഓര്‍മ്മ തന്‍
പിന്നാമ്പുറത്തായി കാല്‍ വഴുതി വീഴുമ്പോള്‍..
തേങ്ങലൊത്തൊരു  ചിരി ചുണ്ടില്‍ നിറയുമ്പോള്‍
പുല്‍കിയ കരങ്ങളില്‍ കല്ലുകള്‍ കാണുമ്പോള്‍
കനവുകളെയെല്ലാം ഇരുമ്പ് അഴിക്കുള്ളിലായ്‌
ഒതുക്കി ഒരുങ്ങുക പ്രിയമാം മനസ്സേ നീ..
ഓര്‍ക്കുക നീയുമൊരു ഭ്രാന്തി ആയെന്നുനീ
വരവേല്‍ക്കുക ഇരുളിനെ നിന്നിലെയ്ക്കായെന്നും

Sunday, 9 December 2012

ഓര്‍മ്മപ്പെടുത്തല്‍ 


തരളമൊരു തളിര്‍ ലതയായെന്നകതാരില്‍ 
നിന്റെയോര്‍മ്മകള്‍ തളിര്‍ത്തു നിന്നീടവേ 
മറവിതന്‍ ചെപ്പില്‍ ഒളിപ്പിക്കുവതെങ്ങനെ 
പ്രിയമാര്‍ന്ന നമ്മുടെ പ്രണയ കാലത്തെ ഞാന്‍ 

ചിന്തയില്‍ അന്തി തിരി പോലെ കത്തുന്ന 
മധുര കിനാക്കള്‍ തന്‍ ചാരത്തിരിക്കവേ 
ഇരുളിന്‍മറയാല്‍ മറയ്ക്കുവതെങ്ങനെ 
മിഴിവാര്‍ന്ന നമ്മുടെ പ്രണയകാലത്തിനെ

 എന്നിലായ് മാത്രമീ നിറവെന്നറിഞ്ഞിട്ടും 
മരുപ്പച്ചയാണ്‌ നിന്‍ മനമെന്നറിഞ്ഞിട്ടും 
എന്‍ കിനാകള്‍ തന്‍ മുറ്റത്തായിപ്പോഴും 
പൂത്തു നില്പ്പൂ നീ ഒരു രാജ മല്ലിയായ്

അകലെ സ്വസ്ഥമായ്‌ നീ ഇരിക്കുന്നു നിന്‍ 
പ്രിയ  മുഖങ്ങളൊത്തരുമയാം നിന്‍ കൂട്ടില്‍ 
ഇവിടെ   വേപഥുവാര്‍ന്നൊരു കനവുമായ് 
കാത്തിരിപ്പൂ നിന്‍ പ്രിയമാം സ്വരത്തെ ഞാന്‍ 

അറിക പ്രിയതമാ ഒരു മാത്രയെങ്കിലും 
അലയടിക്കുമെന്‍ സ്നേഹ കടലിനെ 
അതില്‍ ഉദിച്ചങ്ങോ ളിക്കുന്ന സൂര്യനായ് 
വരിക കാത്തിരിക്കുന്നു ഞാനിപ്പോഴും